രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ അപ്രതീക്ഷിത എതിരാളി; സരിത.എസ് നായര്‍ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളിയായി സരിത എസ്. നായരും മത്സരത്തിന്. എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സരിത തന്റെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ അറിയിച്ച്‌ പത്ര പരസ്യം നല്‍കി. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുപത്തിയെട്ട് കേസുകള്‍ തന്റെ പേരിലുണ്ടെന്ന് കാണിച്ചാണ് പത്രപരസ്യം.

Top