അമേഠിയില്‍ വന്‍ ടിസ്റ്റ്, സരിതയുടെ പത്രിക സ്വീകരിച്ചു; രാഹുലിന്റെ കാര്യത്തില്‍ തീരുമാനമായില്ല

അമേഠി: രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സരിത. എസ്.നായര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. എറണാകുളത്തും വയനാട്ടിലും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് തള്ളിയതിന് പിന്നാലെയാണ് സരിത അമേഠിയില്‍ നാമ നിര്‍ദേശ പത്രിക നല്‍കിയത്.

കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോട് ജയിക്കാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അമേഠിയില്‍ ഇത് വരെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടില്ല. രാഹുലിന്റെ പത്രിക സ്വീകരിക്കാത്തത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പത്രിക സ്വീകരിക്കാതിരുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

Top