സോളാര്‍ കേസ് പ്രതി സരിതാ നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാ നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. വലിയതുറ പൊലീസാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സരിതയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ സരിത ഇതുവരെയും കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്ന് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സരിതയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് കേസ്. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്ട്രേഷന്‍ തുകയായി നാലരലക്ഷം രൂപ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ഇത്തരത്തില്‍ കമ്പനി പോലും ഇല്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009ലാണ് സംഭവം. 2010ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Top