സരിതക്ക് ആരുടെ ക്വട്ടേഷന്‍ ? യു.പി രജിസ്‌ട്രേഷന്‍ വാഹനം എത്തിയെന്ന് !

കൊച്ചി : സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ ആക്രമണമുണ്ടായതായി പരാതി. കൊച്ചി ചക്കരപ്പറമ്പില്‍ വച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് സംശയിക്കുന്നതായി സരിത പറഞ്ഞു. സരിതയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. തന്റെ കാറിന് നേരെ ബൈക്കുകളിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ ഒരാള്‍ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികള്‍ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തു. കാറിന്റെ പല ഭാഗത്തും അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തി. തന്റെ വാഹനം നിറുത്താന്‍ പല തവണ അക്രമികള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ല. റോഡിന്റെ വീതി കുറവായതിനാല്‍ വേഗത്തില്‍ പോകാനും കഴിഞ്ഞില്ല. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ നമ്പര്‍ പൊലീസിന് കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ പച്ചമുളക് ചിഹ്നത്തില്‍ സരിത മത്സരിച്ചിരുന്നു.

Top