ഒന്നരക്കോടി തട്ടിയ കേസ്: സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു

തിരുവനന്തപുരം: സോളാർ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സ്വദേശി ടിസി മാത്യുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി.

ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആർ.ബി.നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിത എസ്.നായരുമാണ് സോളാർ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ചത്.

തുടർന്ന് സോളാർ പാനൽ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി കരാർ ഉണ്ടാക്കാൻ പോകുകയാണെന്നും പദ്ധതിയിൽ മുതൽമുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേർന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

Top