തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലൻസിന് മുന്നിൽ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലൻസ് എസ്പിക്ക് സരിത്ത് ഇമെയിൽ അയച്ചിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചപ്പോൾ ഇന്ന് ഹാജരാകാനാണ് വിജിലൻസ് നോട്ടിസ് നൽകിയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സരിത്തിന് നോട്ടിസ് നൽകിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.