സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും ബിസിസിഐയുടെ കേന്ദ്ര കരാര്‍ ലഭിച്ചു

ഡല്‍ഹി: ഇന്ത്യയുടെ പുത്തന്‍ താരോദയങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും ബിസിസിഐയുടെ കേന്ദ്ര കരാര്‍ ലഭിച്ചു. ഗ്രൂപ്പ് സിയില്‍ ഒരു കോടി രൂപ വാര്‍ഷിക റീട്ടൈനര്‍ഷിപ്പ് ഫീസില്‍ വരുന്ന കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്.

ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളിലും സര്‍ഫറാസ് ഖാന്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു. രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തിയ സര്‍ഫറാസ് 48 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ സര്‍ഫറാസിനെ തേടിയെത്തിയിരുന്നു.റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 177 എന്ന് തകര്‍ന്ന ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് ധ്രുവ് ജുറേലായിരുന്നു. 149 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 307ല്‍ എത്തിച്ച ശേഷമാണ് ധ്രുവ് പുറത്തായത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം നാലാമത്തെ കളിയില്‍ മാച്ച് വിന്നറായി മാറുകയും ചെയ്തു. ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു ജുറേല്‍.

നിലവിലെ സീസണില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കുകയെന്ന മാനദണ്ഡം പൂര്‍ത്തിയാക്കിയതോടെയാണ് ഇരുവര്‍ക്കും ബിസിസിഐ കരാര്‍ നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

Top