ഇന്നത്തെ രാഷ്ട്രീയ സാഹചര്യം 2004ന് സമാനമെന്ന് ശരത് പവാര്‍

sarath-pawar

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ മാറുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍. 2019ലെ തെരഞ്ഞെടുപ്പിനുശേഷം മോദി പ്രധാനമന്ത്രിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മഹാരാഷ്ട്രയിലും കേന്ദ്രത്തിലും 2019ല്‍ അധികാര സമവാക്യങ്ങള്‍ ആവര്‍ത്തിക്കില്ല. മഹാരാഷ്ട്രയിലും ന്യൂഡല്‍ഹിയിലും മാറ്റങ്ങള്‍ ഉണ്ടാവും. 2004ലേതിനു സമാനമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. 2019ല്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ കഴിയില്ല. ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കില്ല.’ പവാര്‍ പറഞ്ഞു.

2004ലേതു പോലെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നും, അന്ന് മന്‍മോഹന്‍ സിങ്ങിനു കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ച് പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ കഴിഞ്ഞിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ്. ഇന്ത്യ തിളങ്ങുന്നുവെന്ന കാമ്പെയ്‌നുമായി പ്രചരണത്തിനിറങ്ങിയ ബി.ജെ.പി സര്‍ക്കാറിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുകയാണുണ്ടായത്. പിന്നീട് തുടര്‍ച്ചയായി രണ്ടുതവണ അവര്‍ ഭരിക്കുകയും ചെയ്‌തെന്നും ശരത് പവാര്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്നുള്ള ഒരു മഹാസഖ്യമെന്ന സാധ്യതയേയും അദ്ദേഹം തള്ളി. അത്തരമൊരു രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് പവാറിന്റെ വാദം. അതത് സംസ്ഥാനത്ത് പ്രത്യേകം പ്രത്യേകം സഖ്യങ്ങള്‍ രൂപീകരിക്കുന്നതാണ് ശരിയായ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top