കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുന്നതുവരെ ശരീരത്തെ വിശ്രമിക്കാനനുവദിക്കരുത്: ശാരദക്കുട്ടി

saradakutty

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണയ്ക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. നീതി കിട്ടുന്നതുവരെ ബുദ്ധിയും ബോധവും ഹൃദയവും വാക്കും ശരീരവും വിശ്രമിക്കാനനുവദിക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കന്യാസ്ത്രീകൾക്കു നീതി കിട്ടുന്നതു വരെ ബുദ്ധിയും ബോധവും ഹൃദയവും വാക്കും ശരീരവും വിശ്രമിക്കാനനുവദിക്കരുത്. വാക്കുകൾ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.. വാക്കുകൾക്കു മൂർച്ച കൂട്ടുക.. സമരവേദിയിലെത്താൻ കഴിയാത്തവർ ഇരിപ്പിടം സമരവേദിയാക്കുക.. ഇതൊരു ജീവന്മരണ സമരമാണ്.
ഈ സമരത്തിൽ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പണമോ പദവിയോ ബന്ധുബലമോ രാഷ്ട്രീയ സ്വാധീനമോ കായിക ബലമോ ആവരുത് നീതിയുടെ മാനദണ്ഡം. അവ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തിൽ അപമാനിക്കപ്പെട്ടു കൂടാ.. തെരുവിൽ നിരാഹാരമിരിക്കേണ്ടി വരരുത്.

ന്യായമായ ഒരു സമരത്തിന്റെയും ആത്മവീര്യം കെടുത്തുവാൻ സമരപാരമ്പര്യങ്ങളിൽ ഊറ്റം കൊള്ളുന്ന ഒരു ഇടതുപക്ഷ സർക്കാർ ശ്രമിക്കില്ല എന്ന വലിയ വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അഥവാ അതിന് ശ്രമിച്ചാൽ അനുവദിക്കപെടുകയില്ല എന്ന് തെളിയിക്കേണ്ട അവസരം കൂടിയാണിത്.

സമരമുഖത്തു തളരാതെ തുടരുന്നവരുടെ വീര്യം നമ്മുടെ വാക്കുകൾ കൊണ്ട്, പിന്തുണ കൊണ്ട് ,സാന്നിധ്യം കൊണ്ട് ജ്വലിപ്പിച്ചു നിർത്തുക.

S. ശാരദക്കുട്ടി
21.9. 2018

Top