സംഘപരിവാര്‍ മനോഭാവമുള്ള ഒരാള്‍ക്ക് ഒരിക്കലും ഒരു നല്ല സാഹിത്യകൃതി എഴുതാന്‍ കഴിയില്ലെന്ന്

തിരുവനന്തപുരം : സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ്. സംഘപരിവാര്‍ മനോഭാവമുള്ള ഒരാള്‍ക്ക് ഒരിക്കലും ഒരു നല്ല സാഹിത്യകൃതി എഴുതാന്‍ കഴിയില്ലെന്ന് അവര്‍ തുറന്നടിച്ചു.

മാധവിക്കുട്ടിക്ക് വരേണ്യതയേ ഉള്ളൂ, സംഘപരിവാര്‍ ചിന്തകളില്ലെന്നും സാറാ ജോസഫ് പറഞ്ഞുവച്ചു.

ഡബ്ലിയുസിസി പോലുള്ള സംഘടനകളുടെ ഉദയത്തിന് അടിത്തറയായി പ്രവര്‍ത്തിച്ചത് ‘മാനുഷി’ ആയിരുന്നു. ഇന്ന് തുല്യ നീതിയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി സധൈര്യം നിലകൊള്ളാന്‍ സാധിക്കുന്ന രാഷ്ട്രീയത്തിന്റെ ചവിട്ടുപടി കെട്ടിപ്പൊക്കിയതില്‍ മാനുഷിക്ക് വളരെ വലിയൊരു പങ്കുണ്ട്. മാനുഷിയാണ് അതിന് തുടക്കം കുറിച്ചതെന്നും സാറാ ജോസഫ് പറഞ്ഞു.

സ്ത്രീകള്‍ക്കിടിയില്‍ സ്വത്വബോധം ഉടലെടുക്കാനും ചര്‍ച്ചകളുണ്ടാകാനും ഇത് കാരണമായിത്തീര്‍ന്നു. സ്വന്തം പ്രശ്‌നങ്ങള്‍ സ്ത്രീ വിമോചന ആശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ തുടങ്ങി. വായിക്കാനും കേള്‍ക്കാനും അറിയാനും തുടങ്ങി. അത്തരം സിനിമകള്‍ ഉണ്ടായി. അങ്ങനെ എല്ലാക്കാര്യങ്ങളിലും സ്ത്രീയുടെ പക്ഷത്ത് നിന്ന് കൊണ്ട് നോക്കുക എന്ന അവസ്ഥയിലേക്ക് സമൂഹം നയിക്കപ്പെട്ടു. അതുകൊണ്ട് തന്നെ മാനുഷിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ സംതൃപ്തയാണെന്നും സാറാ ജോസഫ് അറിയിച്ചു.

എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെ അനുകൂലിച്ചതിന്റെ പേരിലും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നോവലിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ എനിക്ക് വന്ന അനേകം കത്തുകളില്‍ എന്നെ വളരെയധികം വേദനിപ്പിച്ച ഒരു കത്തുണ്ടായിരുന്നു. ‘നിന്റെ അമ്മ കുമ്പസാരിക്കാന്‍ പോയിട്ടാണോ നീയുണ്ടായത്’ എന്നായിരുന്നു അതിലെ ചോദ്യം. എഴുപത്തിമൂന്ന് വയസ്സായ അമ്മൂമ്മയായ എന്നോട് എന്റെ മണ്‍മറഞ്ഞുപോയ അമ്മയെക്കുറിച്ച് പറയാന്‍ യാതൊരു മടിയുമില്ല. അത്തരം അമ്പത്തിയേഴ് മെസ്സേജുകളാണ് എനിക്ക് വന്നത്. അത്തരം ഭാഷ സ്വയം ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. ഹരീഷിന്റെ പുസ്തകത്തിലെ ഭാഷയെക്കുറിച്ചാണ് പ്രശ്‌നം.” സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ കൂടുതലായി ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെന്നും സാറാ ജോസഫ് ചൂണ്ടിക്കാട്ടി.

എസ്ഡിപിഐ പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെ നമ്മള്‍ എതിര്‍ക്കുകയും ചെയ്യണം. അവര്‍ ആക്ഷേപിക്കപ്പെടണം. നമ്മുടെ മൊത്തം ശ്രദ്ധ ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുക എന്നതായിരുന്നു. ന്യൂനപക്ഷം ഇരകളാക്കപ്പെടുന്നു എന്ന് ചിന്തിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍ അത് മുതലെടുത്തു കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തീവ്രവാദം ഉടലെടുത്തിരുന്നു. അത്തരത്തിലുള്ള ന്യൂനപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണ്. വിമര്‍ശിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണമെന്നും സാറാ ജോസഫ് വ്യക്തമാക്കി.

Top