ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയല്ല മറിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്വപ്ന

തിരുവനന്തപുരം: ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ക്രൈംബ്രാഞ്ച് സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്‌ന സുരേഷ്. ഗൂഢാലോചനാക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് അതുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല മറിച്ച് മറ്റുപല കാര്യങ്ങളുമാണ് ചോദിച്ചത്. എച്ച്.ആർ.ഡി.എസില്‍നിന്ന് ഒഴിവാകണം, കൃഷ്ണരാജ് വക്കീലിന്റെ വക്കാലത്ത് ഒഴിവാകണം തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളെ കുറിച്ച് ചോദിച്ചെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി തന്റെയും തന്റെ കുടുംബത്തിന്റെയും അന്നംമുട്ടിച്ചെന്നും സ്വപ്ന പറഞ്ഞു.

‘എച്ച്.ആര്‍.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും നാള്‍ അന്നം തന്നതിന് അവരോട് എനിക്ക് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നാണ് എന്റെ ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്.

എന്റെ വയറ്റത്തടിച്ചു, മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോര. ഞങ്ങളെയെല്ലാം അദ്ദേഹം പെണ്‍മക്കളായി കാണണം’ സ്വപ്‌ന പറഞ്ഞു.

Top