മൂന്ന് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സനു മോഹന്‍

കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനു മോഹന്‍ കേരള പൊലീസിനു മൊഴി നല്‍കിയാതായി റിപ്പോര്‍ട്ട്. 13കാരിയായ മകളെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് കളമശ്ശേരി മുട്ടാര്‍ പുഴയില്‍ തള്ളുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ ഏല്‍പ്പിക്കാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒളിവില്‍ കഴിയവേ പലവട്ടം ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നെങ്കിലും ജീവനൊടുക്കാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ പിന്മാറുകയായിരുന്നുവെന്ന് സനു മോഹന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത മൂലമായിരുന്നു മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മൂന്ന് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സനു മോഹന്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്.

വിവിധ കേന്ദ്രങ്ങളിലായി 27 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സനു മോഹനെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വൈഗയുടെ കൊലപാതകം നടത്താനും ഒളിവില്‍ കഴിയാനും ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് സനു മോഹന്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

പണം നല്‍കാനുള്ള ചിലരുമായി പലവട്ടം സനു മോഹന്‍ കൂടിക്കാഴ്ചകള്‍ മാറ്റി വെച്ചിരുന്നു. മാര്‍ച്ച് 22നു കാണാമെന്നായിരുന്നു ഒടുവില്‍ അറിയിച്ചിരുന്നത്. ഇതിനു തലേ ദിവസമായിരുന്നു വൈഗയുടെ കൊലപാതകവും സനുവിന്റെ തിരോധാനവും.

മാര്‍ച്ച് 21നു രാത്രിയിലാണ് വൈഗ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അന്നു രാത്രി കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ വെച്ച് മരിക്കാന്‍ പോകുകയാണെന്ന് സനു മോഹന്‍ മകളെ അറിയിച്ചു. ഇതിന്റെ കാരണവും വ്യക്തമാക്കി.

ആദ്യം തുണി കൊണ്ടു മുഖം അമര്‍ത്തിപ്പിടിച്ചും പിന്നീട് കെട്ടിപ്പിടിച്ചും വൈഗയെ ശ്വാസം മുട്ടിക്കുകയായിരുന്നു. ബോധം പോയതോടെ വൈഗയെ തോളിലെടുത്ത് പുറത്തേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വരുന്നതു കണ്ടു. തറയില്‍ വീണ രക്തവും വൈഗയുടെ മുഖത്തെ രക്തവും തുണി ഉപയോഗിച്ചു തുടച്ചതിനു ശേഷം പുതപ്പു കൊണ്ടു മൂടി. വൈഗയെ എടുത്ത് കാറില്‍ കിടത്തിയ ശേഷം കളമശ്ശേരി മഞ്ഞുമ്മല്‍ റഗുലേറ്റര്‍ കം ബ്രിജിനടുത്തു വെച്ച് വൈഗയെ പുഴയിലേയ്ക്ക് തള്ളിയിടുകയായിരുന്നു. ഇതിനു ശേഷം കാറുമായി വാളയാര്‍ വഴി കോയമ്പത്തൂരിലെത്തുകയായിരുന്നുവെന്നാണ് സനു മോഹന്‍ പൊലീസിനു നല്‍കിയ മൊഴി.

കര്‍ണാടകയിലെ കര്‍വാറില്‍ വെച്ചായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ സനു മോഹന്‍ പിടിയിലായത്. ദിവസങ്ങളോളം ഇയാള്‍ മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടക കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. കര്‍ണാടക പൊലീസ് കൈമാറിയ പ്രതിയെ തൃക്കാക്കര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാക്കനാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏപ്രില്‍ 29 വരെ സനു മോഹനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Top