കൊല്‍ക്കത്ത : ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ സന്തോഷ് ട്രോഫി നേടി കേരള ടീം . .
ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നേട്ടം സ്വന്തമാക്കിയത്. കേരളവും പശ്ചിമ ബംഗാളും നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയുടെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയിലായിരുന്നു. ആദ്യ പകുതിയില്‍ എം.എസ്. ജിതിനാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. പത്തൊന്‍പതാം മിനിറ്റിലായിരുന്നു ആ ഗോള്‍.
39–ാം മിനിറ്റില്‍ ബംഗാള്‍ താരങ്ങളെ മറികടന്ന് വി.കെ. അഫ്ദാല്‍ ബംഗാള്‍ ഗോള്‍ മുഖത്ത് ഭീതിവിതച്ചു. പക്ഷേ, വേഗം കുറഞ്ഞ ഷോട്ട് ഗോള്‍ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്ക്. ബംഗാളിന് ആദ്യ പകുതിയില്‍ സുവര്‍ണവസരം ലഭിച്ചെങ്കിലും പക്ഷെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
46 ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ അവസരം പാഴാക്കി. 69ാം മിനിറ്റില്‍ ബംഗാളിന്റെ അധ്വാനത്തിനു ഫലം കണ്ടു. രാജന്‍ മര്‍മന്റെ ക്രോസ് മനോരഹരമായി ജിതിന്‍ വലയിലെത്തിച്ചു.
എസ്‌ക്ട്രാടൈമിലും ഇരുമീമുകളും നന്നായിതന്നെ കളിച്ചു. മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും വിജയ ഗോള്‍ പിറന്നില്ല. പതിനേഴാം മിനിറ്റില്‍ ബംഗാളിനു അനുകൂലമായി ലഭിച്ച ഫ്രീകിക്ക് കേരള ഗോളി വലയില്‍ തട്ടിയകറ്റുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ കേരളം കൗണ്ടര്‍ അറ്റാക്ക് നടത്തി. എന്നാല്‍ ബംഗാള്‍ കോര്‍ണര്‍ വഴങ്ങി. കോര്‍ണര്‍ മുതലാക്കാന്‍ കേരളത്തിനായില്ല.
ഇതിനിടെ രാജന്‍ ബര്‍മന്‍ ചുവപ്പ് കണ്ട് പുറത്തായത് ബംഗാളിന് തിരിച്ചടിയായി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പകരക്കാനായി ഇറങ്ങിയ ബിപിന്‍ തോമസ് കേരളത്തിന് ലീഡ് നേടിക്കൊടുത്തു. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗാള്‍ സമനില നേടി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ കേരള ഗോള്‍ കീപ്പര്‍ മിഥുന്‍റെ മികച്ച സേവുകള്‍ നിര്‍ണായകമായി. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയാണ്
കേരളം ആറാമത്തെ കിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യാമായാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ ബംഗാളിനെ തകര്‍ക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ബംഗാളിനെ ഫൈനലില്‍ നേരിട്ടപ്പോള്‍ കേരളം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ വച്ച് കിരീടം നഷ്ടപ്പെടുത്തിയിരുന്നു.
2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.