സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്; ഗോവയെ ഒരു ഗോളിന് കീഴടക്കി

ന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സര്‍വീസസ് പരാജയപ്പെടുത്തിയത്. സര്‍വീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും നിരാശയോടെ മടങ്ങി.

യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ടു.
മിസോറമിനെതിരായ സെമിയില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് സര്‍വീസസ് കളത്തിലിറങ്ങിയത്. സെമിയില്‍ 88-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഡിഫന്‍ഡര്‍ സോഥാന്‍പുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി. മിഡ്ഫീല്‍ഡര്‍ ലോയ്ഡ് കാര്‍ഡോസോയ്ക്ക് പകരം ഗോളടിയന്ത്രം നെസിയോ മരിസ്റ്റോ ഫെര്‍ണാണ്ടസിനെയും പ്രതിരോധത്തില്‍ ജോസഫ് ക്ലെമെന്റെയ്ക്ക് പകരം ജോയല്‍ കൊളാസോയേയും ഉള്‍പ്പെടുത്തി 4-4-2 ഫോര്‍മേഷനിലാണ് ഗോവ ഇറങ്ങിയത്.

ഗോവ മുന്നേറ്റങ്ങള്‍ ശക്തമാക്കിയതോടെ സര്‍വീസസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 15-ാം മിനിറ്റില്‍ മികച്ചൊരു അവസരം കിട്ടിയെങ്കിലും ഗോവയ്ക്ക് ലീഡെടുക്കാനായില്ല. 43-ാം മിനിറ്റില്‍ ഫഹീസിന്റെ ക്രോസില്‍ നിന്നുള്ള നെസിയോ മരിസ്റ്റോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് അബ്ദുള്‍ ഖാദിര്‍ പിടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്തും ഗോവ ഗോളിനടുത്തെത്തി. ലക്ഷ്യത്തിലെത്തിക്കാനാകാതെ വന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. ഗോള്‍ കണ്ടെത്താനായി മുന്നേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 67-ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് സര്‍വീസസ് മുന്നിലെത്തി. പി പി ഷഫീലാണ് സര്‍വീസസിനായി വലകുലുക്കിയത്. രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ ഗോവന്‍ ബോക്സിന് 22-വാര അകലെ നിന്നുള്ള ഷഫീലിന്റെ ഷോട്ട് ഗോവന്‍ ഗോളിയ്ക്ക് തടയാനായില്ല.

 

Top