റിജോഷിന്റെ മകളുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

ഇടുക്കി: ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ മകള്‍ രണ്ടരവയസുകാരിയുടെ മൃതദേഹം രാത്രി ഇടുക്കി പുത്തടിയിലെ റിജോഷിന്റെ കുടുംബവീട്ടില്‍ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ശാന്തന്‍പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മഹാരാഷ്ട്ര പനവേലിലെ ഹോട്ടലില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ റിജോഷിന്റെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു.

അതേസമയം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീമിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാള്‍ക്കൊപ്പം വിഷം കഴിച്ച കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു.ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പൊലീസ് ലിജിയുടെ മൊഴിയെടുത്തിട്ടില്ല. അടുത്ത ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പനവേലില്‍ എത്തിയത്. തുടര്‍ന്ന് പനവേലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനകം കുഞ്ഞ് മരിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

Top