റിജോഷിന്റെ മകളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം നാട്ടില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍

ഇടുക്കി: ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ മകള്‍ രണ്ടരവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം വിഷം ഉള്ളില്‍ ചെന്നെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുംബൈയിലെത്തിയ റിജോഷിന്റെ സഹോദരങ്ങളാണ് ആവശ്യം ഉന്നയിച്ചത്.

വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും പനവേലില്‍ നിന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭര്‍ത്താവ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പനവേലില്‍ എത്തിയത്. തുടര്‍ന്ന് പനവേലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് റിജോഷിനെ കാണാതായത്.

Top