സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ : പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിടുന്നത് ശക്തമായി തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ കര്‍ശനമായി നേരിടാനുമാണ് സംസ്ഥാന മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും സംഘര്‍ഷം ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ലെന്നും സംഘര്‍ഷങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നും ഹെലികോപ്റ്ററിലല്ല മറ്റ് ഭക്തര്‍ക്കൊപ്പമാണ് അവരെ സന്നിധാനത്ത് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഭക്തരില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഐഎം ഓഫീസിന് തീയിട്ടു.

കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

Top