സഞ്ജു സാംസണെ അഭിനന്ദിച്ച് മുതിര്‍ന്ന താരങ്ങള്‍

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ എം എസ് ധോണിയും അഭിനന്ദന സന്ദേശം അയച്ചിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസണ്‍. നായകനായി തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ടീം മാനേജ്മെന്‍റ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സഞ്ജു.

നായകനായി തെരഞ്ഞെടുക്കുന്ന കാര്യം ടീം മാനേജ്മെന്‍റ് എന്നോട് നേരത്തെ പറഞ്ഞിരുന്നു. അത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഞാനിക്കാര്യം മാതാപിതാക്കളോടും ഭാര്യ ചാരുവിനോടും അടുത്ത സുഹൃത്തുക്കളുമായും പങ്കുവെച്ചു. ഔദ്യഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ നായകനായ വിരാട് കോലിയും മുംബൈ നായകനായ രോഹിത് ശര്‍മയും ചെന്നൈ നായകനായ എം എസ് ധോണിയും അഭിനന്ദിച്ച് സന്ദേശം അയിച്ചിരുന്നു.

മുമ്പ് കേരളത്തിന്‍റെ അണ്ടര്‍ 19 ടീമിനെ നയിച്ചതിന്‍റെ പരിചയ സമ്പത്ത് എനിക്കുണ്ട്. ഒരിക്കല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെയും നായകനായി. ക്യാപ്റ്റന്‍ സ്ഥാനത്തെ ടീമിനായുള്ള ഒരു സേവനമായാണ് ഞാന്‍ കാണുന്നത്. എല്ലാ കളിക്കാര്‍ക്കും അവരുടേതായ മികവ് പുറത്തെടുക്കാനുള്ള അവസരവും സാഹചര്യവും ഒരുക്കുക എന്നതാണ് ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം എന്നാണ് ഞാന്‍ കരുതുന്നത്. ടീം നായകനായി എന്നെ തെരഞ്ഞെടുത്തത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

ടീമിനോളം നന്നാവാനേ ഏതൊരു ക്യാപ്റ്റനും കഴിയൂ എന്നാണ് എന്‍റെ വിശ്വാസം. കൗമാര പ്രായത്തില്‍ റോയല്‍സിലെത്തിയ എനിക്ക് ഇവിടുത്തെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്മെന്‍റുമെല്ലാം ഒരു കുടംബം പോലെയാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം അഭിമാനം നല്‍കുന്നതുമാണ്.
വിക്കറ്റ് കീപ്പര്‍മാര്‍ ക്യാപ്റ്റനാവുന്നത് നല്ലതാണ്. കാരണം വിക്കറ്റ് കീപ്പര്‍ക്ക് ഒരു കളിയെ വിവിധ കോണുകളില്‍ നിന്ന് വീക്ഷിക്കാനാവും വിലയിരുത്താനുമാകം. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ ടീമിന്‍റെ പ്രധാന പ്രതീക്ഷ ക്രിസ് മോറിസിലാണെങ്കിലും അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്നും സഞ്ജു പറഞ്ഞു.

Top