നമ്മുടെ സ്മിത്ത്, എന്റെ ‘ചാച്ചു’; വെളിപ്പെടുത്തി സഞ്ജു

തിരുവനനന്തപുരം: വര്‍ഷങ്ങളായി ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനാണ് മലയാളി താരം സഞ്ജു വി. സാംസണ്‍. അതിനാല്‍ രാജസ്ഥാന്‍ താരങ്ങളുമായി നല്ല ബന്ധവും സഞ്ജുവിനുണ്ട്.

റോയല്‍സ് ക്യാപ്റ്റനായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ‘ചാച്ചു’ എന്നാണ് സഞ്ജു വിളിക്കുന്നത്. സ്മിത്ത് തിരിച്ച് സഞ്ജുവിനെ വിളിക്കുന്നതും അതുതന്നെയാണെന്നും ഈ പേരുവന്ന കഥയും വെളിപ്പെടുത്തുകയാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ കണ്‍സല്റ്റന്റ് ഇഷ് സോധിയുമൊത്തുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

”ബ്രാഡ് ഹോഡ്ജാണ് ഇത് തുടങ്ങിയത്. അദ്ദേഹമാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഡ്ജി പോയതിനു ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചുതുടങ്ങി. തിരിച്ച് സ്മിത്തും എന്നെ ചാച്ചു എന്നാണ് വിളിക്കുന്നത്. ആ പേര് പരസ്പരം വിളിക്കുന്നത് ഞങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്”- സഞ്ജു പറയുന്നു.

സ്മിത്തുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത് താന്‍ ആസ്വദിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരെ നിരീക്ഷിക്കാന്‍ ഇഷ്ടമാണെന്നും സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായതിനാല്‍ തന്നെ പ്രത്യേകിച്ചും ജോസ് ബട്ട്‌ലറെ. അദ്ദേഹം ഒരിക്കലും വെറുതെയിരിക്കില്ല. കീപ്പിങ് പരിശീലനവും, നെറ്റ്‌സിലെ ബാറ്റിങ്ങും അല്ലെങ്കില് ഓട്ടവുമൊക്കെയായി തിരക്കിലായിരിക്കും- സഞ്ജു പറഞ്ഞു.

Top