അഹമ്മദാബാദ്: സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഭട്ടിന് അനുമതി ലഭിച്ചിരിക്കുന്നത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത ഇദ്ദേഹം എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു. അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകനോ ബന്ധുക്കള്‍ക്കോ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വക്കീലുമായി കൂടിക്കാഴ്ച നടത്താന്‍ ഭട്ടിന് സാധിക്കും.
കോടതി ഉത്തരവിനെക്കുറിച്ച് സഞ്ജീവിന്റെ ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഇനി മുതല്‍ സഞ്ജീവ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമെന്നും 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവിനെ ക്രിമിനല്‍ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നുമില്ലെന്നും ശ്വേതയുടെ പോസ്റ്റില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ശ്വേത വ്യക്തമാക്കി.
1998 ല്‍ സഞ്ജീവ് ഭട്ട് സര്‍വ്വീസിലിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കി എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് പൊലീസ് ഓഫീസര്‍മാരടക്കം ആറുപേര്‍ കൂടി അദ്ദേഹത്തിനൊപ്പം അറസ്റ്റിലായിട്ടുണ്ട്.
1997ല്‍ ഡി.സി.പിയായിരുന്നപ്പോള്‍ ബസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നാര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് ഭട്ടിനെതിരായ കേസ്. 2015ല്‍ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിത് നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ടത്. കേസില്‍ സിഐഡി പ്രത്യേക അന്വേഷണ സംഘത്തെയും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.