സഞ്ജയ് റാവത്തിന്റെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

Enforcement Directorate raid

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ്. പി.എം.സി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. നാളെ ഇ.ഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ വര്‍ഷ റാവത്തും പ്രവീണ്‍ റാവത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നുണ്ട്. പഞ്ചാബിലെയും മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെയും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി നേരത്തെ രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇഡിയുടെ നീക്കത്തിന് പിന്നില്‍ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും പ്രതികരിച്ചു. ബി.ജെ.പിയില്‍ നിന്ന് എന്‍.സി.പിയിലേക്ക് എത്തിയ ഏക്നാഥ് ഖഡ്സയേയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ബാങ്കിന്റെ ചില വായ്പാ അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇ.ഡിയുടെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളായ ഹൗസിംഗ് ഡെവലപ്മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്ഡിഎല്‍ എന്നിവയ്ക്ക് നല്‍കിയ വായ്പകളാണ് അന്വേഷണ പരിധിയില്‍ വരുന്നത്.

ഇവരുടെ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവന്‍, മകന്‍ സാരംഗ് വാധവന്‍, മുന്‍ ചെയര്‍മാന്‍ വാര്യം സിംഗ്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവരെ കുറിച്ചും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.

Top