ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ച് സഞ്ജയ് റാവത്ത്

പൂനെ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പറ്റി നടത്തിയ വിവാദ പ്രസ്താവന പിന്‍വലിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.അധോലോക തലവന്‍ കരിംലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി കണ്ടിരുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്.കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്ത് പ്രസ്താവന പിന്‍വലിച്ചത്.

തന്റെ ആദ്യകാല പത്രപ്രവര്‍ത്തന അനുഭവങ്ങളെ പറ്റി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. തന്റെ പരാമര്‍ശം ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിക്കുകയോ ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണെന്ന് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മിലന്റ് ദേവറ അടക്കമുള്ളവര്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. റാവത്തിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

1960 മുതല്‍ 1980 വരെ മുംബൈയിലെ മദ്യ ലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് കരിംലാല ആയിരുന്നു. 2002ലാണ് കരിംലാല മരിച്ചത്. കുറേ വര്‍ഷക്കാലം അധോലോക കുറ്റവാളികളാണ് മുംബൈയില്‍ അരങ്ങുവാണിരുന്നതെന്നും എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും റാവത്ത് പറഞ്ഞു.ഹാജി മസ്താന്‍ സെക്രട്ടേറിയറ്റില്‍ എത്തുമ്പോള്‍ അവിടെയുള്ള എല്ലാവരും കാണാന്‍ എത്തിയിരുന്നു. ഇന്ദിരാഗാന്ധി സൗത്ത് മുംബൈയിലെത്തിയാണ് കരിം ലാലയെ കണ്ടിരുന്നതെന്നും റാവത്ത് പറഞ്ഞിരുന്നു.

Top