മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പരിഗണിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മാസത്തില്‍ രണ്ടു തവണ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ, സഞ്ജന ഗല്‍റാണി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ എത്രയും വേഗം ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ബംഗളൂരു വാണിവിലാസ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്താനും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഇത് പരിഗണിച്ചാണ് കോടതി നടിക്ക് ജാമ്യം അനുവദിച്ചത്.

സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കന്നഡ സിനിമാമേഖലയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കര്‍, രാഹുല്‍, വിരേന്‍ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.

Top