പാക്കിസ്ഥാന്റെ മരുമകള്‍; സാനിയയെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന്

ന്യൂഡല്‍ഹി: കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ബിജെപി എംഎല്‍എ രാജാ സിംഗാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി 14,വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

അതേസമയം, ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഭീകരനെ സുരക്ഷാസേന വധിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ജെയ്‌ഷെ ഭീകരന്‍ കമ്രാന്‍, ഹിലാല്‍ എന്നിവര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സി ആര്‍ പി എഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. പുല്‍വാമയിലെ പിംഗ്ലാന്‍ മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Top