സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസ കൊണ്ട് മൂടി സംഗക്കാര

അഹമ്മദാബാദ്: ഐപിഎല്ലില്‍ പതിനാറാം സീസണില്‍ ഗംഭീര തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കിട്ടിയിരുന്നത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 55 റണ്‍സെടുക്കാന്‍ സഞ്ജുവിനായി. രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 42 റണ്‍സും സഞ്ജു സ്വന്തമാക്കി. എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവര്‍ക്കെതിരെ സഞ്ജുവിന് തിളങ്ങാനായില്ല.

രണ്ട് മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായി. പിന്നാലെ താരത്തിനെതിരെ കടുത്ത വിമര്‍ശനളുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംസാണ് സഞ്ജു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പുടത്തെടുത്തത്. 32 പന്തുകള്‍ മാത്രം നേരിട്ട താരം 60 റണ്‍സ് അടിച്ചെടുത്തു. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ഇതില്‍ റാഷിദ് ഖാനെതിരായ ഹാട്രിക്ക് സിക്‌സുകളും ഉള്‍പ്പെടും. ഇപ്പോള്‍ സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഡയറക്റ്ററും കോച്ചുമായ കുമാര്‍ സംഗക്കാര. സഞ്ജു ക്രീസിലുള്ളപ്പോള്‍ എന്തും സാധിക്കുമെന്ന് തോന്നിച്ചതായി സംഗക്കാര മത്സരത്തിന് ശേഷം ടീം മീറ്റിംഗില്‍ പറഞ്ഞു. സംഗയുടെ വാക്കുകള്‍… ”ക്യാപ്റ്റന്‍, നീ പവര്‍പ്ലേയില്‍ ടീമിനെ രക്ഷപ്പെടുത്തുക മാത്രമല്ല ചെയ്തത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 സ്പിന്നറെന്ന് പലരും പറയുന്ന റാഷിദ് ഖാന്റെ ഒരോവറിലാണ് കളി മാറിയത്. ആ ഓവറിലാണ് നമുക്ക് വിജയപ്രതീക്ഷയുണ്ടായത്. നീ കളിയിലുള്ളപ്പോള്‍ എന്തും സാധ്യമാവുമെന്ന് തെളിയിച്ചു. എതിരെ നില്‍ക്കുന്നത് റാഷിദോ, ഷെയ്ന്‍ വോണോ, മുത്തയ്യ മുരളീധരനോ ആരുമാവട്ടെ ഇതുപോലെ കളിക്കുക. മനോഹരമായിട്ടാണ് സഞ്ജു കളിച്ചത്.” സംഗക്കാര പറഞ്ഞു.

ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവാണ് അടിത്തറയിട്ടതെങ്കിലും 26 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

Top