തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ഹീറോയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐ.പി.എസ്. ആരാധന കുട്ടിയുടെ പേരിടല്‍ ചടങ്ങില്‍ വരെ എത്തി നില്‍ക്കുകയാണ്.
കുഞ്ഞിന് പേരിടണമെന്ന അഭ്യര്‍ത്ഥനയുമായി ഒരു പിതാവ് സ്വാമി സന്ദീപാനന്തഗിരിയെ വിളിച്ചപ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ പറഞ്ഞ പേര് യതീഷ് ചന്ദ്ര എന്നായിരുന്നു.
ആണ്‍കുട്ടി ആണ് എന്ന് പറഞ്ഞപ്പോള്‍ ഉടനെ പറയാന്‍ ആ ഒരു ഉത്തരമേ തനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ എന്നും സന്ദീപാനന്ത ഗിരി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് നന്നായി ബോധിച്ചുവെന്നും സ്വാമി വെളിപ്പെടുത്തി.
കുട്ടികളും സ്ത്രീകളും മുതല്‍ പ്രായമായവരുടെ വരെ ഹീറോ ആയി യതീഷ് ചന്ദ്ര ഇതിനകം മാറി കഴിഞ്ഞു.
നിലയ്ക്കലില്‍ കേന്ദ്ര മന്ത്രിയെ നിയമം ‘പഠിപ്പിച്ചതും’ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതും ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതുമാണ് യതീഷ് ചന്ദ്രക്ക് ഹീറോ പരിവേഷം ലഭിക്കാന്‍ കാരണം.
നിയമ പരിപാലനത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത യതീഷ് ചന്ദ്ര പൊതുവെ കര്‍ക്കശക്കാരനായ ഐ.പി.എസ് ഓഫീസറായാണ് അറിയപ്പെടുന്നത്.
മണ്ഡലകാലത്ത് ശബരിമല നട തുറന്നതു മുതല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതല യതീഷ് ചന്ദ്രയുടെ നിയന്ത്രണത്തിലാണ്.
സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അങ്ങനെ ചെയ്താല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നതായിരുന്നു യതീഷ് ചന്ദ്രയുടെ മാസ് ചോദ്യം.
മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറിയപ്പോള്‍ അദ്ദേഹം നോക്കി ‘ ദഹിപ്പിച്ച ‘വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഇന്നലെ രാത്രി ഒരാൺ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കുട്ടിയുടെ അച്ചനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരഭ്യർത്ഥനയും സ്വാമിജി ഒരു പേര് നിർദേശിക്കണമെന്നും ഇപ്പോൾ തന്നെ ഹോസ്പിറ്റൽ രജിസ്റ്ററിൽ പേര് കൊടുക്കണമെന്നും.
ചുരുക്കി പറഞ്ഞാൽ സ്വാമിയുടെ മനസ്സിൽ നിന്ന് ആൺ കുട്ടിക്ക് ചേർന്ന നല്ലൊരു പേര് ഉടനെ പറയാൻ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല;
അവരോട് ഇങ്ങനെ മറുപടി പറഞ്ഞു;
#ആൺ കുട്ടിക്ക് ചേർന്ന ഒരുപേരേ ഇപ്പോൾ മനസ്സിലുള്ളൂ അത് “യതീഷ് ചന്ദ്ര “എന്നറിയിച്ചു.
യതീന്ദ്രനും ചന്ദ്രപ്രഭയുമുള്ള കുടുംബത്തിന് പേര് ശ്ശി ബോധിച്ചു…