സന്ദീപാനന്ദയുടെ ആശ്രമത്തിൽ നടന്ന ആക്രമണം, ഐ.ബി അന്വേഷിക്കുന്നു . .

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം തുടങ്ങി.

ആക്രമണം സംബന്ധിച്ച് ചില സംശയങ്ങള്‍ ബി.ജെ.പി നേതാക്കള്‍ തന്നെ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഐബി അന്വേഷണവും റിപ്പോര്‍ട്ടും നിര്‍ണ്ണായകമാകും.

സംസ്ഥാനത്തെ ക്രമസമാധാന പാലനവും കേസന്വേഷണവും എല്ലാം സംസ്ഥാന പൊലീസിന്റെ അധികാര പരിധിയിലുള്ള കാര്യമാണെങ്കിലും പൊലീസ് അന്വേഷണം വഴിതിരിച്ചു വിട്ടാല്‍ പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി-ആര്‍എസ്എസ് സംഘടനകള്‍ക്ക് ഐ.ബി റിപ്പോര്‍ട്ട് പിടിവള്ളിയാകും.

അക്രമം നടക്കുമ്പോള്‍ സി.സി.ടി.വി എല്ലാം പ്രവര്‍ത്തനരഹിതമാണ് എന്നതും സമീപത്തെ സി.സി.ടി.വികളില്‍ ഒന്നും പതിഞ്ഞിട്ടില്ലെന്ന വിവരവും അക്രമികളെ സംബന്ധിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

intelligence_b_asif

ആശ്രമത്തിന് പിന്‍ഭാഗത്ത് കുളിക്കടവുള്ളതിനാല്‍ അക്രമികള്‍ അതിലൂടെ എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടായാലും ആശ്രമം സംബന്ധിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സ്വാമിക്ക് എന്തേ സുരക്ഷ നല്‍കിയില്ല എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ആശ്രമത്തിലെ സെക്യൂരിറ്റി രണ്ട് ദിവസം മുന്‍പ് പോയെന്ന വാദവും ഏറെ സംശയത്തിന് കാരണമായിട്ടുണ്ട്.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം തന്നെ ഇത്തരം ഒരു സാഹസത്തിന് സംഘ പരിവാര്‍ മുതിരുമോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.

ആക്രമണം നടന്ന ഉടനെ തന്നെ പ്രതികളെ കുറിച്ച് വിവരം കിട്ടും മുന്‍പ് സംഘപരിവാറിനെയും തന്ത്രി കുടുംബത്തേയും പ്രതിസ്ഥാനത്തേക്ക് വലിച്ചിഴച്ചത് മുന്‍കൂടി തയ്യാറാക്കിയ തിരക്കഥ മൂലമാണ് എന്ന ആരോപണം സംഘപരിവാര്‍ സംഘടനകള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

ആക്രമണം നടത്തിയത് അസുഹിഷ്ണുക്കളാണെന്നാണ് വിവരമറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, വിരുദ്ധാഭിപ്രായങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്രമത്തില്‍ മുഖ്യമന്ത്രി മന്ത്രി തോമസ് ഐസക്കിനൊപ്പം സന്ദര്‍ശനം നടത്തുകയും ചെയ്തു.

sandeepanantha attack123

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്ന് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍പ്പെട്ടയാളാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

ആക്രമണം സാംസ്‌കാരിക ഫാസിസമാണെന്നും എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.

അതേസമയം, ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തുറന്നടിച്ചു. ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ആരോപിച്ചു. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും, ഇന്‍ഷുറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Top