നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് മോദി; പ്രധാന സേവകന്‍ തന്നെ വേണ്ടി വന്നെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. നമ്പി നാരായണന്‍ എന്ന ദേശസ്‌നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരില്‍ ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്

56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകന്‍ തന്നെ അദ്ദേഹത്തെ അംഗീകരിക്കാന്‍ വേണ്ടി വന്നെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ രണ്ടു ദിവസമായി നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് ആരാണെന്നും ഏതൊക്കെ മാധ്യമങ്ങൾ അക്കാലത്ത് കള്ളക്കഥ എഴുതിയെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുകയാണല്ലോ.

നമ്പി നാരായണൻ എന്ന ദേശസ്നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരിൽ ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്.

എന്നാൽ നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്രമോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നമ്പി നാരായണനെ ഉത്തമനായ ദേശസ്നേഹി എന്ന് തൃശൂർ തേക്കിൻകാട് മൈതാനത്തിലെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തുമ്പോൾ വേദിയിൽ സാക്ഷിയായി ഈയുള്ളവനും ഉണ്ടായിരുന്നു.

2019 ൽ നരേന്ദ്രമോദി സർക്കാർ നമ്പിനാരായണന് പത്മഭൂഷൻ നൽകി ആദരിച്ചു. കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്നേഹിയെ തിരിച്ചറിയാൻ , അംഗീകരിക്കാൻ , ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു. മറക്കരുത്.

Top