കബീര്‍ സിങ് ആണ് അക്രമത്തെ മഹത്വവത്കരിക്കുന്നതെന്ന പാര്‍വതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സന്ദീപ് റെഡ്ഡി വാങ്ക

ര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങളെ വിമര്‍ശിച്ച പാര്‍വതി തിരുവോത്തിന് മറുപടിയുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. പുതിയ സിനിമയായ അനിമലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പാര്‍വതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് കണ്ണന്‍ നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അക്രമത്തിന്റെ മഹത്വവത്കരണം എന്താണെന്ന് ആളുകള്‍ക്ക് മനസിലാകുന്നില്ലെന്നും സിനിമയുടെ ക്ലൈമാക്‌സില്‍ തന്റെ തെറ്റുകള്‍ തുറന്നുപറയുന്ന ഹീറോയെയാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല, അഭിനേതാക്കള്‍ക്ക് പോലും ഇത് മനസിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ സംവിധായകന്‍ പാര്‍വതിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയായിരുന്നു.

”മലയാളത്തില്‍ ഒരു നടിയുണ്ട്. അവരുടെ പേര് പാര്‍വതി തിരുവോത്ത് എന്നാണെന്ന് ഞാന്‍ കരുതുന്നു. ജോക്കര്‍ കൊലപാതകത്തെ മഹത്വവത്കരിക്കുന്നില്ലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജോക്കര്‍ ഒരു ഗാനം കേട്ട് ഏണിപ്പടിയില്‍ നിന്നും ഡാന്‍സ് കളിക്കുമ്പോള്‍ അത് മഹത്വവത്കരണമായി അവര്‍ക്ക് തോന്നിയില്ല. എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്‍ക്ക് ജോക്കര്‍ ആക്രമണത്തെ മഹത്വവത്കരിക്കാതെ തോന്നുകയും കബീര്‍ സിങ്ങ് മഹത്വവത്കരിക്കുന്നതുമായി തോന്നിയാല്‍ പൊതു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്”, സന്ദീപ് റെഡ്ഢി പറഞ്ഞു.

അര്‍ജുന്‍ റെഡ്ഢിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണെന്നും ജോക്കര്‍ അങ്ങനെയല്ലെന്നുമായിരുന്നു 2019ല്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പ്രതികരിച്ചത്. എല്ലാവരെയും കൊല്ലണമെന്ന രീതിയില്‍ ജോക്കറിലെ യോവാക്വിന്‍ ഫീനിക്‌സ് അഭിനയിച്ചിട്ടില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.

Top