സിപിഎം നേതാവിന്റെ കൊലപാതകം; നേതൃത്വവും വിജയരാഘവനും മാപ്പു പറയണമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ എ.വിജയരാഘവനും സി.പി.എം നേതൃത്വവും മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് സി.പി.എം സെക്രട്ടറിക്കെതിരേ നടപടിയെടുക്കണം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സി.പി.എം നേതാക്കള്‍ ആര്‍.എസ്.എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

തുടര്‍ച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന് അടിവരയിടുന്നതായും വാര്‍ത്താക്കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിച്ചു.

Top