സനാതന ധർമ വിവാദം; ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി കമൽഹാസൻ

ചെന്നൈ : സനാതന ധർമ വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി നടൻ കമൽഹാസൻ. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല വേണ്ടത്. ശരിയായ ചോദ്യങ്ങൾ സുപ്രധാന ഉത്തരങ്ങൾക്ക് വഴി തുറന്നതാണ് ചരിത്രം. പാരമ്പര്യങ്ങളെ കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ അനിവാര്യമാണെന്നും കമൽഹാസൻ പറഞ്ഞു.

അതിനിടെ, ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി രംഗത്തെത്തി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോ​ഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺ​ഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ നേരത്തെതന്നെ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.

Top