കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ ചിത്രം ഉടന് തന്നെ മലയാളത്തിലും റിലീസാകുന്നുണ്ട്. ഇതിന്റെ പ്രമോഷനായി നടി സംയുക്തയും സിനിമയുടെ അണിയറക്കാരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു.
അതേ സമയം സംയുക്ത അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ ബൂമറാംഗ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. ബൂമറാംഗ് എന്ന സിനിമ റിലീസായ സമയത്ത് നായികയായ സംയുക്തയെ പ്രമോഷന് വേണ്ടി ബന്ധപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചുവെന്നാണ് നിര്‍മ്മാതാവ് അന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.
“ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” – ഷൈന്‍ ടോം അന്ന് ആരോപിച്ചത്.
ഇതില്‍ എന്താണ് പ്രതികരണം എന്നാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ സംയുക്തയോട് ചോദിച്ചത്. അദ്ദേഹം (ഷൈന്‍ ടോം) പറഞ്ഞ കാര്യങ്ങളില്‍ സങ്കടം തോന്നിയ കാര്യം ഞാന്‍ വളരെ പ്രൊഗ്രസീവായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാൽ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാൽ ചേർത്ത് തന്നെയാണ് വിളിക്കുന്നത്.
ഇതുണ്ടായ സാഹചര്യം ഞാൻ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയിൽ പോയപ്പോഴായിരുന്നു. അവിടെയും പഴയതു പോലെ എന്ന് ജാതിവാൽ ചേർത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ അതെനിക്ക് അരോചകമായാണ് തോന്നിയത് മൂലമാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന്. ഞാൻ പറയുന്ന കാര്യം ചിലപ്പോൾ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേർ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്.
അതുകൊണ്ടാണ് ഞാൻ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. കാരണം അന്ന് ചെന്നൈയിൽ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാൽ അതിനെ കുറിച്ച് ഷൈൻ സംസാരിക്കുന്നതിനിടയിൽ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നിയെന്ന് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.