പ്രതിപക്ഷം ദുര്‍ബ്ബലമാണെന്ന പരാമര്‍ശം;വിശദീകരണവുമായി സാമ്‌ന എഡിറ്റര്‍

മുംബൈ:ശിവസേന മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗത്തില്‍ വിശദീകരണവുമായി എക്‌സിവ്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റാവത്ത്. പ്രതിപക്ഷം ദുര്‍ബലമാണെന്ന പരാമര്‍ശത്തിനാണ് വിശദീകരണവുമായി റാവത്ത് എത്തിയിരിക്കുന്നത്. യു.പി.എ വിപുലീകരിച്ച് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെല്ലാം യു.പി.എക്ക് പിന്നില്‍ അണിനിരക്കണം എന്ന് സഞ്ജയ് റാവത്ത് വിശദീകരിച്ചു.

യു.പി.എയുടെ ഭാഗമല്ലാത്ത ശിവസേന ഇത്തരം പ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്നായിരുന്നുണ് കോണ്ഗ്രസിന്റെ മറുപടി. കോണ്‍ഗ്രിസിനും യു.പി.എക്കുമെതിരെ വിമര്‍ശനവുമായി ശനിയാഴ്ചയാണ് ശിവസേന മുഖപത്രം സാമ്‌ന എഡിറ്റോറിയല്‍ എഴുതിയത്.

‘പ്രതിപക്ഷം ശക്തമല്ലാത്തതിനാലാണ് കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ എന്‍.ജി.ഒകളെപോലെ പ്രവര്‍ത്തിക്കുന്നു, രാഹുല്‍ ഗാന്ധി ശക്തമായി പോരാടുന്നുണ്ട്. എന്‍.സി.പി നേതാവ് ശരത് പവാര്‍ ദേശീയ തലത്തില്‍ ശക്തമായ വ്യക്തിത്വമാണ്. ബംഗാളില്‍ മമത ബാനര്‍ജിയും പോരാട്ടം നയിക്കുന്നു. മമതയെ പിന്തുണച്ചത് ശരത് പവാര്‍ മാത്രമാണ്. ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കണം’ എന്നുമായിരുന്നു മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് ശിവസേന അടക്കം മുഴുവന്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളും യുപിഎക്ക് കീഴില് വരണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെങ്കില്‍ യു.പി.എ വിപുലീകരിക്കണം. ദുര്‍ബല പ്രതിപക്ഷം ജനാധിപത്യത്തിന് ദോഷമാണ്. സോണിയ ഗാന്ധി യുപിഎയെ ശക്തമായാണ് നയിക്കുന്നത് എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

കര്‍ഷക പ്രതിഷേധത്തെ പ്രതിപക്ഷം ഗൗരവത്തില് എടുത്തില്ല എന്നത് അംഗീകരിക്കാനാകില്ല എന്നും കോണ്‍ഗ്രസ് നേതാവ് നസീം ഖാനും പ്രതികരിച്ചു.

Top