ആര്യൻ ഖാൻ അറസ്റ്റിലായ സമയത്തെ ഷാരൂഖിന്റെ ചാറ്റുകൾ പുറത്ത് വിട്ട് സമീർ വാങ്കഡെ

മുംബൈ∙ ‘ഞാൻ നിങ്ങളോട് യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ’, ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാൻ നടത്തിയ ചാറ്റുകൾ പുറത്തുവിട്ട് സമീർ വാങ്കഡെ. ഇതു സംബന്ധിച്ച തെളിവുകൾ ബോംബെ ഹൈക്കോടതിയിൽ സമീർ വാങ്കഡെ ഹാജരാക്കി. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ മേധാവിയായിരുന്നു സമീർ വാങ്കഡെ.

‘ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചിലരുടെ താല്‍പര്യങ്ങള്‍ കാരണം അവന്റെ പ്രസരിപ്പ് ഇല്ലാതാകും. ഇപ്പോള്‍ തന്നെ അവൻ ഏറെ അനുഭവിച്ചുവെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. പൂര്‍ണമായി തകര്‍ന്ന രീതിയില്‍ പുറത്തുവരുന്ന ഒരു സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു യാചിക്കുകയാണ്.’ – ഷാരൂഖ് നടത്തിയ ചാറ്റ് എന്ന പേരില്‍ വാങ്കഡെ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്.

2021 ഒക്‌ടോബർ മൂന്നിനാണ് ആഡംബര കപ്പില്‍ നിന്ന് ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ, എൻസിബി അറസ്റ്റ് ചെയ്തത്. എന്നാൽ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസിൽ സമീർ വാങ്കഡെയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 വാങ്ങിയെന്നും സിബിഐ എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.

സിബിഐ എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ച സമീർ വാങ്കഡെയ്ക്ക് 22 വരെ മുംബൈ ഹൈക്കോടതി അറസ്റ്റിൽനിന്നു സംരക്ഷണം അനുവദിച്ചിട്ടുണ്ട്. എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖല മുൻ ഡയറക്ടർ കൂടിയായ വാങ്കഡെ കോടതിയെ സമീപിച്ചത്.

Top