സിബിഐ നടപടിക്കെതിരെ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയില്‍, പ്രതികാര നടപടിയെന്ന് ആരോപണം

സിബിഐക്കെതിരെ മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര നടപടിയെന്ന് ഹര്‍ജിയില്‍ ആരോപണം.

അതേ സമയം സമീര്‍ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. റിയ ചക്രവര്‍ത്തി, ആര്യന്‍ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ച വാങ്കഡെ കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകള്‍ നടത്തിയതായും എന്‍.സി.ബിയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുടുക്കാതിരിക്കാന്‍ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ വാങ്കഡെയ്ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. വാങ്കഡെക്ക് മുംബൈയില്‍ നാലു ഫ്‌ളാറ്റുകളും വഷീമില്‍ 41,688 ഏക്കര്‍ ഭൂമിയും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2.45 കോടി വിലമതിക്കുന്ന അഞ്ചാമത്തെ ഫ്‌ലാറ്റിന് വാങ്കഡെ 2.45 കോടി രൂപ ചെലവഴിച്ചതായും വങ്കഡെ സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു. എന്നാല്‍ 1.25 കോടി രൂപയാണ് വാങ്കഡെ ഇതിന് മുടക്കിയത്. എന്നാല്‍ ഈ വരുമാനത്തിന്റെ ഉറവിടം ബോധ്യപ്പെടുത്താന്‍ വാങ്കഡെക്ക് കഴിഞ്ഞിട്ടില്ല.

Top