സ്വവര്‍ഗ വിവാഹം; പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ്

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹര്‍ജിക്കാര്‍ കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി ഒക്ടോബര്‍ 17ന് തള്ളിയിരുന്നു. നവംബര്‍ 28നാണ് പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ്, ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്നതിനു പകരം തുറന്ന കോടതിയില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. സ്വവര്‍ഗ പങ്കാളികള്‍ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നല്‍കാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി.

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കേണ്ടത് കോടതിയല്ല, പാര്‍ലമെന്റ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാന്‍ അവകാശം നല്‍കുത്. ഇത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു.

ജസ്റ്റിസ് എസ് കെ കൗള്‍ ഇതിനോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് തള്ളുകയായിരുന്നു. കുട്ടികളെ ദത്തെടുക്കാനും സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് അവകാശമില്ല. വിവാഹത്തിന് നിയമ സാധുത നല്‍കാത്തപ്പോള്‍ തന്നെ സ്വവര്‍ഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Top