ബുരാരിയ്ക്കു സമാനം വീണ്ടും ദുരൂഹത; കുടുംബത്തിലെ ഏഴു പേര്‍ മരിച്ച നിലയില്‍

ranji-death

റാഞ്ചി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരണപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായി റാഞ്ചിയില്‍ ഏഴ് പേര്‍ മരിച്ച നിലയില്‍. റാഞ്ചി അര്‍സാന്ദെ മേഖലയിലാണ് സംഭവം നടന്നത്.

റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി , ഇവരുടെ മക്കളായ ഒരുവയസുകാരന്‍ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീപക്കും രൂപേഷും തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവര്‍ രണ്ടു കട്ടിലുകളില്‍ പുതപ്പു കൊണ്ട് മൂടിയ നിലയിലുമായിരുന്നു.
മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം രൂപേഷും ദീപക്കും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. ജഗുവിന്റെ ചികിത്സാ ചെലവുകളെ തുടര്‍ന്ന് ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 20 ലക്ഷത്തോളം രൂപ ഇവര്‍ ബാങ്കില്‍ നിന്ന് ലോണെടുത്തിരുന്നെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂവെന്ന് റാഞ്ചി സീനിയര്‍ എസ്.പി. അനീഷ് ഗുപത് പറഞ്ഞു.

Top