ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ്

കോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂല വിരുദ്ധചേരികള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെ, കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പറയുന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ലീഗില്‍ നിന്ന് സമസ്തയിലെ ഒരു പക്ഷം അകലുകയും ഇടതുമായി സഹകരിക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാവുകയാണ് പൂക്കോട്ടൂരിന്റെ ഈ പ്രസ്താവന.

”ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മള്‍ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാല്‍, ചിലപ്പോഴവിടെ പാര്‍ട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കേണ്ടി വരും. അവര്‍ക്കാ പാര്‍ട്ടിയിലേ നില്‍ക്കാന്‍ കഴിയൂ.

അത് പോലെ ചില പ്രദേശങ്ങളില്‍, വിദ്വേഷത്തിന്റെ പേരില്‍, ഇപ്പോള്‍ മുസ്ലിം ലീഗുകാരനാണെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാള്‍ പോകുന്നത് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതില്‍ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകള്‍ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top