കോര്‍ഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായുള്ള ബന്ധം സമസ്ത ഉപേക്ഷിച്ചു

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് സമസ്ത. സി ഐ സി ക്കു കീഴിലുള്ള മുഴുവന്‍ വാഫി വഫിയ്യാ കോളേജുകളും ഏറ്റെടുത്ത് നടത്താനാണ് സമസ്തയുടെ തീരുമാനം. സമസ്ത അച്ചടക്ക നടപടി സ്വീകരിച്ച ഹക്കീം ഫൈസി അദൃശ്ശേരി സിഐസി ഭാരവാഹിയായി തുടരുന്നതിനിലാണ് ഈ നീക്കം.

സമസ്തയുടെ അധികാരം കുറക്കുന്ന തരത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലിയാണ് സമസ്തയും കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയും തമ്മില്‍ പോര് രൂക്ഷമായത്. പ്രശ്നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളില്‍ നിന്നും അദൃശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു. സമസ്തക്ക് വഴങ്ങണമെന്ന ആവശ്യം അദൃശ്ശേരി തള്ളിയതോടെയാണ് സി ഐ സിയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സമസ്ത എത്തിയത്.

പാണക്കാട് സാദിഖലി തങ്ങളുടെ കൂടി അനുവാദത്തോടെയാണ് നടപടി. സി ഐ സി നടത്തിയിരുന്ന 97 വാഫി വഫിയ്യ കോളേജുകളും സമസ്ത ഏറ്റെടുക്കും. ഇതോടെ ഹക്കീം ഫൈസി അദൃശ്ശേരി അപ്രസക്തനാകുമെന്നാണ് സമസ്തയുടെ കണക്കു കൂട്ടല്‍. ചില കോളേജുകള്‍ അദൃശ്ശേരിക്കൊപ്പം നിലയുറപ്പിക്കാനുള്ള സാധ്യതയും സമസ്ത തള്ളുന്നില്ല. അങ്ങനെ വന്നാല്‍ ഈ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സമസ്തയുടെ തീരുമാനം. സമസ്ത സി ഐ സി പോരില്‍ സി ഐസിക്കൊപ്പമായിരുന്നു മുസ്ലീം ലീഗ് ആദ്യം നിലയുറപ്പിച്ചത്. സമസ്ത നിലാപാട് കടുപ്പിച്ചതോടെ ലീഗ് പിന്നീട് മയപ്പെട്ടു.

Top