സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും, ‘അവന്റെ നാക്ക് പൊന്നായി; വിവാഹ വാർഷിക ദിനത്തിൽ സലിംകുമാർ

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും 23-ാം വിവാഹവാര്‍ഷിക ദിനമാണ് ഇന്ന്. 2 വര്‍ഷം മുന്‍പുള്ള സെപ്റ്റംബര്‍ 14ന് നടന്ന വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓര്‍ത്തെടുക്കുകയാണ് സലിംകുമാര്‍. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ അമ്മ കൗസല്യയും ഭാര്യ സുനിതയുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരം ലാല്‍ ജോസ് സംവിധാനം ചെയ്ത് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങളും വഴങ്ങും എന്നും കാണിച്ച് തന്നു. ചിത്രത്തിലെ അഭിനയത്തിന് സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരവും സലിംകുമാറിന് ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കരാവും ലഭിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു ‘ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ‘ അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്.

ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.

മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു ‘ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്തോളാന്‍. പക്ഷേ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല’.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…..

Top