വ്യാജ റെംഡിസിവിര്‍ വില്‍പന; ദില്ലിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ദില്ലി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ആണെന്ന പേരില്‍ വ്യാജമരുന്ന് വിറ്റ രണ്ട് പേര്‍ കൂടി പിടിയിലായി. ഒരു വയലിന് 35000 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇവരില്‍ നിന്ന് 17 ഇന്‍ജക്ഷനും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

വ്യാജ മരുന്ന് വില്‍ക്കുന്ന 5 പേരുടെ സംഘത്തെ ഇന്നലെ ഉത്തരാഖണ്ഡില്‍ വച്ചു പിടികൂടിയിരുന്നു. അതേസമയം, റെംഡിസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ യുവ ഡോക്ടര്‍ അടക്കം മൂന്നുപേര്‍ ഇന്ന് ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട് പൊലീസാണ് യുവ ഡോക്ടര്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഹിന്ദു മിഷന്‍ ആശുപത്രിക്ക് സമീപം റെംഡിസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.

17 റെംഡിസിവിര്‍ വയലുകളാണ് മൊഹമ്മദ് ഇമ്രാന്‍ ഖാനെന്ന യുവ ഡോക്ടറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. തിരുവണ്ണാമലൈ സ്വദേശിയായ വിഗ്‌നേഷാണ് 8000 രൂപ വീതം ഓരോ വയലുകള്‍ക്കും ഈടാക്കിയാണ് ഡോക്ടര്‍ വിറ്റത്. ഈ മരുന്ന് 20000 രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ് നടക്കുന്നത്.

വിപണിയില്‍ 3400 രൂപ വിലമതിക്കുന്ന മരുന്നാണ് കരിഞ്ചന്തയില്‍ 20000 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. സംഭവത്തിന് പിന്നാലെ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് റെംഡിസിവിര്‍ മരുന്ന് വിതരണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Top