ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി സാക്ഷി മാലിക്; പൊട്ടിക്കരഞ്ഞ് പ്രഖ്യാപനം

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക്. വാര്‍ത്താ സമ്മേളനത്തില്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക് പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയി.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്റെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്റായത് ബ്രിജ്ഭൂഷണ്‍ സിംഗിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ്‌ കുമാർ സിംഗ് പ്രസിഡന്റാവുന്നതാണ്.

ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൻ സിംഗിന്റെ പാനൽ ആധികാരിക വിജയം നേടിയിരുന്നു. ഫെഡറേഷൻ അധ്യക്ഷനായി സഞ്ജയ്‌ കുമാർ സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഗുസ്തി താരങ്ങളുടെ സ്ഥാനാർഥി അനിതയെ ഏഴിനെതിരെ നാൽപതു വോട്ടുകൾക്കാണ് സഞ്ജയ്‌ കുമാർ പരാജയപ്പെടുത്തിയത്.

2016ലെ റിയോ ഒളിംപിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിപിക്സ് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. ദേശീയ ഗുസ്തി ഫെഡറേഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ മുന്നണിയിലും സാക്ഷി മാലിക് സജീവ സാന്നിധ്യമായിരുന്നു.

Top