ജനുവരി 31 വരെ സമയം വേണമെന്ന സജ്ജന്‍ കുമാറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി:സിഖ് വിരുദ്ധക്കേസില്‍ തനിക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി. സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട സജ്ജന്‍ കുമാറിന്റെ ആവശ്യ പ്രകാരം ജനുവരി 31 വരെ സമയം അനുവദിക്കാന്‍ ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

സജ്ജന്‍ കുമാര്‍ ഈമാസം 31നകം കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നത് .ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനും കുടുംബകാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനും ജനുവരി വരെ സമയംവേണമെന്നാണ് സജ്ജന്‍ കുമാറിന്റെ അഭിഭാഷകന്‍ അനില്‍ ശര്‍മ ആവശ്യപ്പെട്ടത്.

1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അഞ്ച് സിഖുകാരെ കൊലപ്പെടുത്തുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്ത കേസുകളിലാണ് സജ്ജന്‍കുമാറിനെ ഹൈക്കോടതി ശിക്ഷിച്ചത്. അതിനിടെ, സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സജ്ജന്‍ കുമാര്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.

Top