ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് നിയമസഭയിൽ സജി ചെറിയാന്‍റെ വിശദീകരണം

തിരുവനന്തപുരം : മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ വിശദീകരണവുമായി സജി ചെറിയാൻ എംഎൽഎ. നിയമസഭയിലാണ് വെച്ചാണ് അദ്ദേഹം വിശദീകരിച്ചത്. തന്റെ പ്രസംഗഗത്തെ വളച്ചൊടിച്ചെന്നും താൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് ഉദ്ദേശിച്ചത്.

ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരുന്നു വിശദീകരണം.

ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനാ തത്വങ്ങൾ പാലിക്കന്നതിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഭരണഘടന ഉയർത്തിപിടിക്കുന്ന തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഉന്നയിച്ചു. താൻ നിർവഹിച്ചത് പൊതു പ്രവർത്തകന്‍റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം സഭയിൽ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

അംബേദ്‌കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിടിച്ചായിരുന്നു തന്‍റെ രാജിയെന്നും സജി ചെറിയാൻ വിശദീകരിച്ചു.

മുഖ്യമന്ത്രിയും പാർട്ടിയും ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ ധാർമ്മിക ബോധം ആണ്. അതാണ് താനും ഉയർത്തിപ്പിടിച്ചത്. 43 വർഷം പലവിധ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. എത്ര ആക്രമണം നേരിട്ടാലും ജനങ്ങൾക്ക് ഒപ്പം നിൽക്കും. പ്രസ്ഥാനത്തിന്‍റെ നിലപാടിനൊപ്പമായിരുന്നു എന്നും താനെന്നും സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചു. പിണറായി സർക്കാരിന്‍റെ ജന ക്ഷേമ പ്രവർത്തനം തകർക്കാൻ ശ്രമം നടക്കുന്നുവെന്നും സജി ചെറിയാൻ വിശദീകരണത്തിൽ പറയുന്നു. ചട്ടം 64 അനുസരിച്ചാണ് സജി ചെറിയാൻ വ്യക്തിപരമായ വിശദീകരണം സഭയിൽ നടത്തിയത്.

Top