എന്‍ഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം: ബിഷപ്പുമാർക്കെതിരെ വിമര്‍ശനവുമായി സജി ചെറിയാന്‍

ആലപ്പുഴ : എന്‍ഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. സ്നേഹ സംഗമത്തിന് പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. 2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോൺഗ്രസ് എവിടെയാണുള്ളത്?. മുഖ്യമന്ത്രിയെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി.ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വച്ച കൊണ്ടാണ് വൻ ഭൂരിപക്ഷതിൽ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നു വന്നും സജി ചെറിയാൻ പറഞ്ഞു.

പത്തനംതിട്ടയില്‍ നടന്ന ബിജെപിയുടെ ക്രിസ്തുമസ് സ്നേഹ സംഗമം പരിപാടിയില്‍ ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഓർത്തഡോക്സ് സഭ വലി‌യ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോ​ഹിതന്മാരും പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് പിന്നാലെയാണ് ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്.

അതേസമയം, ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മുൻമന്ത്രി ജി. സുധാകരനെ ഒഴിവാക്കി. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിത്.

Top