നടി സൈറ വസിമിനെ അപമാനിച്ച കേസ് ; കുറ്റാരോപിതനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: വിമാന യാത്രക്കിടെ ബോളിവുഡ് നടി സൈറ വസിമിനെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി വികാസ് സച്‌ദേവിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അപമാനിച്ചെന്ന നടിയുടെ പരാതിയിലാണ് സഹയാത്രികന്‍ വികാസ് സച്‌ദേവിനെ (39) അറസ്റ്റ് ചെയ്തത്.

പാതി മയക്കത്തിലായിരുന്ന തന്റെ പുറത്തും കഴുത്തിലും പിന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ കാലുകൊണ്ട് ഉരസിക്കൊണ്ടിരുന്നുവെന്നാണു പരാതി.

സംഭവം വിവാദമായതോടെ ഞായറാഴ്ച വൈകിട്ട് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും, പോക്‌സോ നിയമപ്രകാരവും മാനഭംഗശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, നടിയുടെ പരാതി വെറു തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ആരോപണവിധേയനായ വ്യവസായിയുടെ ഭാര്യ രംഗത്തെത്തിയിരുന്നു.

അറസ്റ്റിലായ വികാസ് സച്‌ദേവ യാത്രാ ക്ഷീണം കൊണ്ട് മുന്നിലെ സീറ്റില്‍ കാല്‍വച്ച് ഉറങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞതെന്ന് ഭാര്യ അവകാശപ്പെട്ടു.

മുംബൈയില്‍ ബിസിനസ് നടത്തുന്ന സച്‌ദേവ ഡല്‍ഹിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

നടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു.

ഇന്നലെയാണ് വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിച്ച വിവരം പതിനേഴുകാരിയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തതും, പിന്നാലെ അറസ്റ്റ് ചെയ്തതും.

Top