സൈറ ബാനുവിനെ ഐസിയുവില്‍ നിന്ന് മാറ്റി; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സൈറ ബാനുവിനെ ഐസിയുവില്‍ നിന്ന് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 77കാരിയായ സൈറ ബാനുവിനെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്തരിച്ച നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. സൈറ ബാനുവിന്റെ ഇടത് വെന്‍ട്രിക്കിള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിനെ തുടര്‍ന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും വെള്ളം എത്തുന്ന നിലയിലായിരുന്നുവെന്നും ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നിതിന്‍ എസ് ഗോഖലെ പറഞ്ഞു. പ്രമേഹം നിയന്ത്രണവിധേയമായാല്‍ ആന്റിയോപ്ലാസ്റ്റി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈറ ബാനു ആന്‍ജിയോപ്ലാസ്റ്റിക്ക് അനുവദിക്കുന്നില്ലെന്നും ദിലീപ് കുമാറിന്റെ മരണം ശേഷം ഇവര്‍ ഡിപ്രഷനിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഡോ. നിതിന്‍ എസ് ഗോഖലെ തള്ളിക്കളഞ്ഞു. 1968ല്‍ പുറത്തിറങ്ങിയ പഡോസാന്‍, ഹേര ഫേരി (1976), ദിവാന ( 1967), പുരാബ് ഓര്‍ പശ്ചിം ( 1970) എന്നിവയാണ് സൈറ ബാനുവിന്റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.

 

 

Top