പാക്ക് ബാലികയെ പീഡിപ്പിച്ച് കൊന്ന യുവാവിന് നാലു വധശിക്ഷ വിധിച്ച് പാക്ക് കോടതി

zainaba_news

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി. കസൂര്‍ സ്വദേശിയായ ഇമ്രാന്‍ അലിയെ(24)യാണ് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ക്ക് നാല് വധശിക്ഷയാണ് ഇയാള്‍ക്കു കോടതി വിധിച്ചത്.

വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. ഇയാള്‍ക്കെതിരെ 32 ലക്ഷം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ലാഹോറിലെ കസൂരില്‍ ജനുവരി ഒമ്പതിനാണ് ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ജനുവരി അഞ്ചിന് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സിസിടിവി ഫൂട്ടേജില്‍ ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. പ്രതിയെ പിടികൂടാത്തത് പാകിസ്ഥാനില്‍ വലിയ പ്രതിഷേധത്തിനിടവെച്ചിരുന്നു. പിന്നീടാണ് പാകിസ്ഥാനില്‍ നിരവധി കുട്ടികളെ കൊന്ന പരമ്പര കൊലയാളിയായ ഇമ്രാന്‍ അലിയിലേക്ക് അന്വേഷണം ചെന്നെത്തിയത്.

പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകളുമായി ഒത്തുപോകുന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

Top