താലിബാന്‍ അംഗമെന്നും സ്ഫോടനം നടത്തുമെന്നും സ്നാപ്ചാറ്റില്‍ കുറിച്ചു; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. വിമാനത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന ‘തമാശ’യെത്തുടര്‍ന്നാണ് ബാത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്ക്കെതിരെ കേസെടുത്തത്. 2022 ജൂലൈയില്‍ സുഹൃത്തുക്കളോടൊപ്പം മെനോര്‍ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ സിജെറ്റ് വിമാനത്തില്‍ സ്ഫോടനം നടത്തുമെന്ന് സ്നാപ്ചാറ്റിലൂടെ ആദിത്യ വര്‍മ പറയുകയായിരുന്നു. താന്‍ താലിബാന്‍ അംഗമാണെന്നും ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പേ ആദിത്യ വര്‍മ സോഷ്യല്‍ മിഡിയയില്‍ കുറിച്ചിരുന്നു.

ബാത് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയാണ് പതിനെട്ടുകാരനായ ആദിത്യവര്‍മ. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ M15ഉം M16ഉം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഒരിക്കലും പൊതുജന ദുരിതം ഉണ്ടാക്കുകയോ പൊതുജനങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വിചാരണ വേളയില്‍ കോടതി ഇയാള്‍ക്ക് താക്കീത് നല്‍കി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.

ആദിത്യ വര്‍മയുടെ സന്ദേശം വന്നതിന് പിന്നാലെ വിവരം യുകെ സുരക്ഷാസേന സ്പാനിഷ് അധികൃതര്‍ക്കും കൈമാറി. പിന്നാലെ രണ്ട് സ്പാനിഷ് എഫ് 18 യുദ്ധവിമാനങ്ങളും അയച്ചു. മെനോര്‍ക്കയില്‍ ഇറങ്ങുന്നത് വരെ അവ ജെറ്റ് വിമാനത്തെ പിന്തുടരുകയായിരുന്നു. ഈ യുദ്ധവിമാനങ്ങള്‍ ഈസിജെറ്റിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, ‘റഷ്യ-ഉക്രെയ്ന്‍ യുദ്ധം നടക്കുകയാണ്, അതിനാല്‍ ഇത് ധആപ സംഘട്ടനവുമായി ബന്ധപ്പെട്ട സൈനികാഭ്യാസമാണെന്ന് ഞാന്‍ കരുതി’ എന്ന് വര്‍മ്മ പറഞ്ഞു.

ചെയ്തത് തമാശയാണെന്നും കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ സൃഷ്ടിച്ച സന്ദേശമാണെന്നും ആദിത്യ വര്‍മ കോടതിയില്‍ വ്യക്തമാക്കി. സ്‌കൂള്‍ കാലംമുതലേ ഇത്തരം തമാശകള്‍ ചെയ്യാറുണ്ടെന്നും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ആദിത്യ വര്‍മ പറഞ്ഞു. എന്നാല്‍ ബോംബ് വിവരം വന്നതോടെ വിമാനത്തിന്റെ പൈലറ്റ് ഉടന്‍ അപായ അറിയിപ്പ് നല്‍കിയിരുന്നു. അബദ്ധത്തില്‍ അയച്ച ഒരു സിഗ്നല്‍ കാരമം യുദ്ധവിമാനങ്ങള്‍ സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടിരുന്നു. ഇതിനുള്ള പിഴയും പ്രതിയില്‍ നിന്ന് ഈടാക്കും. വര്‍മ്മയ്ക്കെതിരെ തീവ്രവാദ ആരോപണങ്ങളോ ജയില്‍ ശിക്ഷയോ ഇല്ലെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 22,500 യൂറോ (19,300 പൗണ്ട്) വരെ പിഴ ചുമത്താം. കൂടാതെ സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടതിനാല്‍ സ്പാനിഷ് പ്രതിരോധ മന്ത്രാലയം ചെലവായി 95,000 യൂറോയും പിഴയായി ആവശ്യപ്പെട്ടിട്ടുണ്ട്.

Top