യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സായ് നികേഷ് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ചെന്നൈ: റഷ്യക്ക് എതിരായ പോരാട്ടത്തിന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സായ് നികേഷ് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം വിദ്യാര്‍ത്ഥി വീട്ടുകാരെ അറിയിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സായ് നികേഷ് ഇക്കാര്യം അറിയിച്ചത്.

ഇരുപത്തൊന്നുകാരനായ സായ്‌നികേഷ് യുക്രൈകനിലെ നാഷണല്‍ എയറോ സ്‌പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ്. ചെറുപ്പം മുതല്‍ തന്നെ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യപ്പെട്ടിരുന്ന അദ്ദേഹം രണ്ട് തവണ ആര്‍മിയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഉയരകുറവ് കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ മുന്നണിയില്‍ നിന്ന് നേരിട്ട് പോരാടണം എന്ന ആഗ്രഹത്തോടെയാണ് സായ് നികേഷ് രവിചന്ദ്രന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്.

ഇന്റര്‍ നാഷണല്‍ റീജിയന്‍ ഫോര്‍ ടെറിടോറിയല്‍ ഡിഫെന്‍ലായിരുന്നു സായ് നികേഷ് അംഗമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സൈനിക വിഭാഗമാണിത്. സൈന്യത്തില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പേര് മാറ്റുക ഉള്‍പ്പെടെ ചെയ്തിരുന്നു.

കോഴ്‌സിന് ചേര്‍ന്നതിന് ശേഷം സായ് നികേഷ് സൈന്യത്തില്‍ ചേരുന്നതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്ന് കുടുംബം പറയുന്നു. 2022 ഓടെ ഖാര്‍കിവില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനിരിക്കുകയായിരുന്നു. അതിനിടെയാണ് റഷ്യന്‍-യുക്രെയിന്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു. അതുവഴി സായ് നികേഷ്‌നെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്.

Top